Pages

Saturday, October 13, 2012

വെറുതെ ഒരു 'പതി' (पति)

 അലാറം അടിക്കാന്‍ തുടങ്ങി. ഇന്നും പത്തു മണിക്ക് വച്ച അലാറത്തിന്റെ ശബ്ദം കേട്ട് അയാള്‍ ദേഷ്യത്തോടെ എഴുന്നേറ്റു. തലേ ദിവസം കുടിച്ചുതീര്‍ത്ത മദ്യ കുപ്പികളില്‍ കാല്‍ തട്ടി വീണു പൊട്ടിയ ശബ്ദം മൂടി പുതച്ചു കിടക്കുന്ന ഭാര്യ കേട്ടില്ല. കാലില്‍ ഒട്ടിപിടിച്ച സിഗരറ്റ് കുറ്റിയുമായി അയാള്‍ നേരെ ബാത്ത്റൂമിലേക്ക്‌ നടന്നു.

 തേപ്പുകാരന്‍ തേച്ചു വച്ച വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും കയ്യില്‍ കിട്ടിയ ഷര്‍ട്ടും പാന്റും വലിച്ചെടുത്തണിഞ്ഞു. ബൈക്കിന്റെ ചാവി തിരയുന്നത്തിനിടയില്‍ കിട്ടിയ സോക്സ് , ഷൂ അഴിച്ചു കാലില്‍ വലിച്ചു കയറ്റി വീണ്ടും ഷൂ ധരിച്ച് ചാവിക്കുള്ള തിരച്ചില്‍ തുടര്‍ന്നു. അവസാനം കിടക്ക വിരിക്കിടയില്‍ നിന്നും ചാവി കണ്ടുപിടിച്ചു. ഉറങ്ങുന്ന ഭാര്യയെ ഒന്നു നോക്കി ഹെല്‍മെറ്റുമായി ബൈക്കിനു നേരെ നടന്നു.

ഓഫീസില്‍ എല്ലാവരും ഉച്ചഭക്ഷണത്തിനായി ജോലി നിര്‍ത്തിയപ്പോഴും അയാള്‍ തന്റെ ജോലിയില്‍ മുഴുകി. രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള പുകവലിക്കായി അയാള്‍ തന്റെ കാബിനില്‍ നിന്നും പുറത്തിറങ്ങി. രാത്രി പത്തുമണിക്ക് കമ്പ്യൂട്ടര്‍ ലോക്ക് ചെയ്തു ഓഫീസില്‍ നിന്നും ഇറങ്ങി പാര്‍ക്കിംഗ് ഏരിയയിലേക്ക് നടന്നു.


ഒരുമണിക്കൂര്‍ കഴിഞ്ഞു വീട്ടില്‍ എത്തി ജനലുകള്‍ക്കിടയില്‍ ഭാര്യ വെച്ച വാതില്‍ 'കീ' എടുത്തു വീട്ടില്‍ കയറി. തന്റെ ബാഗും, ഹെല്‍മറ്റും സോഫയിലെക്കെറിഞ്ഞു. ഷൂ അഴിച്ചു, അത് കാലുകൊണ്ട്‌ റൂമിന്റെ മൂലയിലേക്ക് തട്ടി. ഫ്രിഡ്ജ്‌ തുറന്നു മദ്യ കുപ്പിയും കയ്യില്‍ കരുതിയിരുന്ന ഭക്ഷണ  പൊതിയുമായി ബെഡ്റൂമിലേക്ക്‌ നടന്നു. ഒരു സിഗററ്റിനു തീ കൊളുത്തി, ഒഴിച്ചു വെച്ച ലഹരി വലിച്ചു കുടിച്ചു. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നുള്ള പുക ഒരു നേര്‍വരയായി പൊങ്ങി വായുവിലൂടെ പറന്നു ഇരുട്ടിലോളിച്ചു. അവസാനത്തെ തുള്ളിയും ആസ്വദിച്ച് പാതിയടഞ്ഞ കണ്ണുകളോടെ ഉറങ്ങുന്ന ഭാര്യയെ നോക്കി കിടക്കയിലേക്ക് വീണു. പാതി വലിച്ച അവസാനത്തെ സിഗരറ്റില്‍ നിന്നും പുക പല രൂപങ്ങളായി ഉയര്‍ന്നു കൊണ്ടിരുന്നു...