Pages

Tuesday, March 11, 2014

"ഷാര്‍ക്ക്‌ ടൂത്ത്" വോട്ക്ക

2006-Sep: അയ്യോ... ഈ മാസവും പട്ടിണി. ശമ്പളം കിട്ടാന്‍ ഇനിയും പതിമൂന്ന് ദിവസം കൂടിയുണ്ടല്ലോ!! (എനികല്ല, എന്‍റെ റൂമില്‍ മൊത്തം ആറ് പേരുണ്ട്. അതില്‍ രണ്ട് പേര്‍ ജോലിക്കാരാണ്). ആ "ട്രോപികാന" പുതിയ ജ്യൂസ്‌ പ്രോഡക്റ്റ് ഒന്നും ഇറക്കുന്നില്ലേ? കഴിഞ്ഞ മാസം അവരുടെ പുതിയ ഉല്‍പ്പന്നമായ "ട്രോപികാന ഓറഞ്ച് ജ്യൂസ്‌" വിപണിയില്‍ ഇറങ്ങിയപ്പോള്‍ ബിഗ്‌ ബസ്സാറിന്‍റെ മുന്നില്‍ മൂന്ന് ദിവസം അതിന്‍റെ ഫ്രീ സാമ്പിള്‍ വിതരണവും, സര്‍വേയുമായിരുന്നു  എന്‍റെ ജോലി‍. ഈ മാസം അത് പോലെ വല്ല അല്‍ക്കുല്‍ക്ക് പണിയും കിട്ടിയാല്‍ രക്ഷപ്പെട്ടു.

നീ ആ ഏജന്റിനെ ഒന്ന് വിളിച്ച് നോക്കപ്പാ... എന്ന് സുനീര്‍ പറയുന്നതിന്ന് മുമ്പേ, ഞാന്‍ ശിവ കുമാറിന്‍റെ നമ്പറിലേക്ക് ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു.
"അണ്ണാ ഏനു കലസഇതിയാ...?"_______"ഔദാ"_______"എല്ലി?"______ "സെരി, സ്വൽപ്പ ടൈം ബിട്ടു ഏള്‍ത്തീനി".

എടാ സുനീറെ ഒര് പണീണ്ട്. "ഷാര്‍ക്ക്‌ ടൂത്ത്" എന്ന പേരില്‍ ഒര് വോട്ക്ക(മദ്യം) അറങ്ങീക്ക്ണ്, അതിന്‍റെ സര്‍വേ നടത്തണം, എം ജി റോഡിലുള്ള ഏതോ ഒര് ബാറിലാ പണി.

ഇത് കേട്ട് സുനീര്‍, എന്താപ്പാ നിന്‍റെ വര്‍ത്താനതിലൊരു പുച്ഛം.

"അതല്ല, ആ പണി നടകൂല. ഇങ്ങള് കണ്ണൂര്‍കാര് പോയാ മതി."

"അതന്തപ്പ... ഞിങ്ങ മലപ്പുറം കോയമാര്‍ ബാറ്ക്ക് കുടിക്കാന്‍ മാത്രേ പോവൂ... എന്താ പണിക്ക് പോവൂലേ?"

പിന്നെ നടന്നത് കണ്ണൂര്‍ വേഴ്സ് മലപ്പുറം യുദ്ധമായിരുന്നു. ഇത് റൂമില്‍ പതിവാണ്. നാലു പേര് കണ്ണൂര്‍, ഒരു കോഴിക്കോട്, ഒരു മലപ്പുറം. ഇതില്‍ കണ്ണൂരും കോഴിക്കോടും എപ്പോഴും ഒരു ടീമായി എന്നെ ആക്രമിക്കും, യൂനിവേഴ്സിറ്റി, എയര്‍പോര്‍ട്ട്, മത സൗഹാര്‍തം എന്നൊക്കെ പറഞ്ഞു പിടിച്ച് നില്ക്കാന്‍ ശ്രമിച്ചാലും അവസാനം തോല്‍ക്കുന്നത് ഞാന്‍ തന്നെയായിരിക്കും.

യുദ്ധം തീര്‍ന്നു. പക്ഷേ  "ഷാര്‍ക്ക്‌ ടൂത്ത് " ന്‍റെ കാര്യത്തില്‍ തീരുമാനമായില്ല.

"ശെരി... സച്ചിന്‍ വന്നീട്ട് തീരുമാനിക്കാം.' എന്ന നിലപാടില്‍ ഞങ്ങള്‍ എത്തി.

സച്ചിന്‍....2001 - ല്‍ ബാംഗ്ളൂര്‍ വന്നതാ, ഞങ്ങളുടെ മൂത്താപ്പാ എന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ മുമ്പ് പറഞ്ഞ ശമ്പളക്കാരിലെ ഒരു പ്രമുഖന്‍ ഇവനാണ്. പലപ്പോഴും റൂമിലെ അവസാന വാക്, അത് സച്ചിന്‍റെതായിരുന്നു. സ്വദേശം കണ്ണൂര്‍ - തഴെചൊവ്വ.

സച്ചിന്‍ വന്നു... "നിനക്കൊന്നും ബുദ്ധിയില്ലേ നായിന്‍റെ മോനേ? ഇത് ബംഗ്ളൂ രാ, നിന്‍റെ ചെട്ടിപീടിക(കണ്ണൂര്‍ ലെ ഒരു സ്ഥലം) അല്ല. വെറുതെ ഓരോ എജന്റു മാര്‍ക്ക് വിളിച്ച് പണി വാങ്ങി ശീലികണ്ട. ഓര് ഇന്ന് കള്ള് വിക്കാം പറയും, നാളെ അത് കഞ്ചാവാകും, പിന്നെ പെണ്ണ്, മയക്കുമരുന്ന് അങ്ങനെ പലതും ചെയ്യേണ്ടി വരും. ചെറിയ പണിചെയ്ത് വല്ല്യ പൈസ ഉണ്ടാക്കാന്‍ നോക്കണ്ട, അത് കൊണ്ട് മക്കള് ആ നമ്പര്‍ അങ്ങ് ചാടിക്കള."

അതെ.. അതായിരുന്നു ശരി...
എല്ലാ തട്ടിപ്പുകളുടെയും മര്‍ക്കറ്റിഗ് എക്സിക്യുട്ടുമാര്‍ ഈ എജന്റുമാരാണ്. ഇവിടെ എല്ലാത്തിനും എജന്റുമാരാണ്.  കോളേജ് അഡ്മിഷന്‍ കിട്ടാന്‍, ജിഗിനിയില്‍ നിന്നും ഗ്രാനൈറ്റ് വാങ്ങാന്‍, ചിക്ക്പെട്ടില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങാന്‍, ബസ്‌ ട്രെയിന്‍ ബുക്കിംഗ്, കാള്‍ സെന്റർ ജോലിക്ക്, യൂനിവേഴ്സിറ്റി സെര്‍ട്ടിഫിക്കറ്റുകള്‍ക്ക്, വിദേശ ജോലിക്കള്‍ക്ക്, കാള്‍ ഗേള്‍സ് സര്‍വീസ് അങ്ങനെ അങ്ങനെ പലതും, എല്ലാത്തിനും.

അന്ന് സച്ചിന്‍ പറഞ്ഞ വാക്ക് "മക്കള് ആ നമ്പര്‍ അങ്ങ് ചാടിക്കള", എന്‍റെ ജീവിതത്തിന്‍റെ ശരിയായ ദിശ നിര്‍ണയിക്കാനും, സാഹചര്യങ്ങളെ മനസ്സിലാക്കി മുന്നോട്ടു പോവാനും സഹായിച്ചു.

നാട്ടില്‍ നിന്നും പഠിക്കാനായി വരുന്ന പല പെണ്‍കുട്ടികളും ഇത്തരത്തിലുള്ള ആളുകളുടെ വലയില്‍ കുടുങ്ങി ജീവിതം നശിപ്പിക്കുന്ന കാഴ്ചകള്‍ ഇവിടെ വിരളമല്ല. അവര്‍കിടയിലും പല സച്ചിന്‍ മാരും വന്നിട്ടുണ്ടാവാം. പക്ഷെ പണതിനോടും, അടിച്ച്പൊളിയോടുമുള്ള അവേഷമാവാം അവരെ ഇതില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്.

അവരെയും ഏതോ ഒരു "അമ്മ/ഉമ്മ" പ്രസവിച്ചതല്ലേ?