Pages

Friday, November 7, 2014

ജോലി രാജിവെച്ചു

ഞാന്‍ എന്‍റെ ജോലി രാജിവെച്ചു. ഇന്നെന്‍റെ ഓഫീസിലെ അവസാനത്തെ ദിവസമാണ്. (ജോലി രാജിവെക്കാനുണ്ടായ കാരണം, മറ്റൊരവസരത്തില്‍ പറയാം) നാളെ മുതല്‍ ഞാനൊരു അണ്‍ എമ്പ്ലോയി ആണ് എന്നോര്‍ക്കുമ്പോള്‍ ചെറിയൊരു വിഷമം. എന്‍റെ വിഷമം മറ്റുള്ളവരോട് പറയുമ്പോള്‍ അവര്‍ പറയുന്നു “ജീവിത്തില്‍ റിസ്ക്‌ എടുക്കാണ്ടേ ഒന്നും നേടാന്‍ കഴിയില്ല” എന്ന്. ശരിയായിരിക്കാം, പക്ഷേ ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍, ഇനി എന്ത് ഒരു ചോദ്യവും ചെറിയൊരു ഭയവും.

“Keep in touch” “All the best” എന്നിങ്ങനെ ഉള്ള സ്ഥിരം വാക്കുകള്‍ കേട്ട് ഞാന്‍ പടിയിറങ്ങുമ്പോള്‍, “ഇവന് വലിയ എന്തോ ഓഫര്‍ കിട്ടിയിട്ടുണ്ട് അതാവും പിരിഞ്ഞു പോവാനുള്ള കാരാണം പറയാത്തത്” എന്ന് ചിന്തിക്കുന്ന ചിലര്‍. “ഇവന്‍ നമ്മളെക്കാളും വലിയവനായോ” എന്ന പേടിയും, അസൂയ നിറഞ്ഞ മുഖങ്ങളുമായി മറ്റുചിലര്‍. ഞാന്‍ ചെയ്യുന്ന അത്രയും ജോലികള്‍ ഇനി നമ്മള്‍ ചെയ്യേണ്ടി വരുമല്ലോ എന്ന ദുഃഖത്തിലിരിക്കുന്ന എന്‍റെ ജൂനിയര്‍ പിള്ളേര്‍. എനിക്ക് പകരം പുതിയ ആളെ നിയമിക്കാന്‍ തിരക്ക് കൂട്ടുന്ന ടീം ലീഡറും, ആളെ തപ്പുന്ന എച് ആര്‍ ഡിപാര്‍ട്ട്‌മെറ്റും. ഇതിന്‍റെ എല്ലാം ഇടയില്‍ എനിക്ക് നന്മ വരണം എന്നാഗ്രഹിക്കുന്ന ചില സുഹൃത്തുകളും മാനേജറും.

ഞായറാഴ്ച ഞാന്‍ നാട്ടിലേക്ക് തിരിക്കും. ജീവിത്തില്‍ നല്‍കാന്‍ പറ്റാണ്ട് പോയ ചില കാര്യങ്ങളെ കുറിച്ചുള്ള വിഷമം മനസ്സില്‍ ഒതിക്കികൊണ്ട്, ഇനി കുറച്ച് നാള്‍ എന്‍റെ ഉപ്പാന്‍റെ കൂടെ, ഒരു വിദ്യാര്‍ഥി ആയി, പുതിയ ജീവിത പാഠങ്ങള്‍ പഠിക്കാന്‍.

Tuesday, August 19, 2014

പച്ചക്കറിക്ക് തീ പിടിച്ചു!

നോമ്പ് തുടങ്ങി. പലതും മുടങ്ങി. പലതും തുടങ്ങി.
എന്‍റെ ഓഫീസ്, ബാംഗ്ലൂര്‍ ലെ ബൊമ്മനഹള്ളി എന്ന സ്ഥലത്തുള്ള AMR Tech Park ലാണ്. ഒത്തിരി കെട്ടിടങ്ങളും കമ്പനികളുമുണ്ട് ഞങ്ങളുടെ ടെക് പാര്‍ക്കില്‍. അതില്‍ Tally സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ അഞ്ചാം നിലയിലുള്ള കഫ്റ്റിരിയയോട്(ഭക്ഷണശാല) ചേര്‍ന്നുള്ള ടെറസ്സിലാണ് ഞങ്ങളുടെ പള്ളി. തീന്‍ മേശകളും കസേരകളും നിരത്തിവെച്ചിരിക്കുന്നതിനാല്‍, അതിന്‍റെ ഇടയിലൂടെ നടന്നാണ് പള്ളിയിലേക്ക് പോവുക. ഉച്ച നമസ്ക്കാരത്തിനായി (ളുഹുര്‍) പള്ളിയില്‍ പോകുമ്പോള്‍, തീന്‍ മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം വെട്ടിവിഴുങ്ങുന്നവരെയും, പല വിഭവങ്ങളും ഓഫറുകളുമായി രണ്ട് മൂന്ന്‍ റെസ്റ്റോറൻറ്‌കളും, പുറത്തുനിന്നും വരുത്തിയ pizza, മറ്റ് ചിക്കന്‍ വിഭവങ്ങള്‍ കഴിക്കുന്നവറെയും‍, വെറും ഫ്രൂട്സ് മാത്രം കഴിക്കുന്ന ടയട്ടിംഗ് പെണ്‍കിടാങ്ങളെയും ആന്റിമാരെയും, ഒരു പാത്രം നിറയെ ചോറും മത്തി പൊരിച്ചതും കഴിക്കുന്ന മലയാളികളെയും എല്ലാം കാണാം. അറിയാതെ എല്ലാവരുടെയും പാത്രങ്ങളിലെക്കൊന്നു നോക്കിപോവും. ആ ഒരു അമ്പത് മീറ്റര്‍ യാത്ര, അടിവയറ്റില്‍ നിന്നും പല സംസാരങ്ങളും കേള്‍ക്കാം.
നോമ്പിന്‍റെ അവസാന ദിവസങ്ങളിലാണ് കഫ്റ്റിരിയയില്‍ പുതിയൊരു റെസ്റ്റോറൻറ്‌ തുടങ്ങിയത്. "അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ്". രണ്ട് തരം ചോറ് - വൈറ്റ് റൈസും, വെജ് പുലാവും, ചപ്പാത്തി അല്ലെങ്കില്‍ പൂരി, രണ്ട് തരം ഉപ്പേരി, സാമ്പാര്‍, വെജ് മസാലകറി, രസം, പപ്പടം, സ്വീറ്റ്സ്, കട്ടി തൈര് പിന്നെ എന്തെങ്കിലും പൊരിച്ചത്. എത്ര വേണേലും കഴിക്കാം എന്നതല്ല എന്നെ ആകര്‍ഷിച്ചത്. നോണ്‍ വെജിനെക്കാള്‍ എനിക്കിഷ്ട്ടം പച്ചകറിയാണ്‌. അല്‍പ്പം ചോറ്, കൂടുതല്‍ ഉപ്പേരി, അതില്‍ കറിയും അല്‍പ്പം കട്ടി തൈരും ഒഴിച്ച് പപ്പടം കൂട്ടി കുഴച്ച് നല്ലവണ്ണം മിക്സ്‌ ചെയ്ത് കഴിച്ച്, വെള്ളം കുടിക്കാനുള്ള ക്ലാസ്സില്‍ നിറയെ രസം ഒഴിച്ച് കുടിച്ച്, അവസാനം സ്വീറ്റ്സ് രണ്ടെണ്ണം വായിലിട്ട് നുണഞ്ഞ്... ഹോ... അതാണ്‌ എന്നെ ആകര്‍ഷിച്ചത്. എല്ലാ ദിവസവും പള്ളിയില്‍ പോവുമ്പോള്‍ ഞാന്‍ നോക്കും, എന്നും ഒരേ ഐറ്റം തന്നെ യാണോ എന്ന്. അല്ല! എല്ലാ ദിവസവും വിഭവങ്ങള്‍ മാറുന്നുണ്ട്. എല്ലാ ദിവസവും ഞാന്‍ ഓരോ വിഭവങ്ങളും നന്നായി അബ്സർവ്(സൂക്ഷ്‌മനിരീക്ഷണം) ചെയ്യാന്‍ തുടങ്ങി.

നോമ്പ് തീരാന്‍ ഇനിയുമുണ്ട് ദിവസങ്ങള്‍. ഈ പെരുന്നാളിന് ബിരിയാണി വേണ്ട, ഇതുപോലെ നിറയെ വിഭവങ്ങളുമായി ഒരു അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ് ആയാലോ. നടക്കില്ല, പിരിയാണിയില്ലാത്ത പെരുന്നാളോ! അത് നടക്കില്ല, പെരുന്നാള് കഴിഞ്ഞ് വന്നിട്ട് ഇവിടെന്നു തന്നെ കഴിക്കണം. അത് വരെ ഈ റെസ്റ്റോറൻറ്‌ ഇവിടെ ഉണ്ടാവണേ.

റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച. നമസ്ക്കാരം കഴിഞ്ഞുള്ള പ്രസംഗം കേട്ട് ഉറങ്ങവേ, ഓഫീസില്‍ നിന്നും ഫ്രണ്ടിന്‍റെ കാല്‍, "Tally ബില്‍ഡിംങ്ങിനു തീ പിടിച്ചു, എല്ലാ ബില്‍ഡിംങ്ങിലുള്ളവരോടും എത്രയും പെട്ടന്ന് ക്യാമ്പസിനു പുറത്തു പോവാന്‍ പറഞ്ഞിരിക്കുകയാണ്, നിന്‍റെ ലാപ്ടോപ്പും മറ്റ് സാധനങ്ങളും ഞാന്‍ എടുത്തിട്ടുണ്ട്, നീ മെയിന്‍ ഗേറ്റിന്‍റെ അടുത്ത് നില്‍ക്ക്."

അയ്യോ... എന്‍റെ "അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ്". "വൈറ്റ് റൈസ്, പുലാവ്, ചപ്പാത്തി, പൂരി, ഉപ്പേരി, സാമ്പാര്‍, വെജ് മസാലകറി, രസം, പപ്പടം, സ്വീറ്റ്സ്, കട്ടി തൈര്"... എല്ലാം പോയല്ലോ പടച്ചോനെ.....

പോയത് പോയി. അതികം ആലോചിച്ചു നില്‍ക്കാതെ പെട്ടന്ന് തന്നെ വീട്ടിലേക്കു ഫോണ്‍ ചെയ്തു.
"ഹല്ലേ... ആ...
ഇന്ന് ഞാന്‍ നേരത്തെ വരും, ഓഫീസിനു തീ പിടിച്ചു....
എന്‍റെ അല്ല.... അടുത്തുള്ള...
ആ...പിന്നെ, ഇന്ന് എന്താ നോമ്പ് തുറക്കാന്‍‌....
നന്നായി, ഫുഡ്‌ ഞാന്‍ വന്നിട്ട് ഉണ്ടാക്കാം... ഹഉം.. ശരി...

പോകും വഴി, മടിവാള മാര്‍ക്കറ്റില്‍ നിന്നും രണ്ട് കവര്‍ നിറയെ പച്ചക്കറി വാങ്ങി. അപ്പോയേക്കും സൂക്ഷ്‌മനിരീക്ഷണത്തിലൂടെ ഞാന്‍ ബ്രെയിനില്‍ സേവ് ചെയ്ത എല്ലാ ടാറ്റകളും(വിഭവങ്ങള്‍) റീക്കവര്‍ ചെയ്തു തുടങ്ങിയിരുന്നു.

ദുഃഖം: ആ ഫ്ലോറിലെ എല്ലാം കത്തിനശിച്ചു കൂട്ടത്തില്‍ ഞങ്ങളുടെ പള്ളിയും.
സന്തോഷം: ആര്‍ക്കും പരിക്കുകളോന്നും ഇല്ല. നാല് പേര്‍ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു അവരെ രക്ഷപെടുത്തി എന്ന് പറയുന്നത് കേട്ടു.


എല്ലാം കത്തിഅമര്‍ന്നപ്പോള്‍...


പൊളിച്ചു പണിതുടങ്ങി... ഇന്നെടുത്ത ഫോട്ടോ.


ഓഫീസിലെ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തുക്കള്‍ റംസാന്‍ തുടങ്ങിയാല്‍ പിന്നെ എന്നെ കുറിച്ചോര്‍ത്തു വലിയ ആശങ്കയിലാണ്. നിങ്ങളിതെങ്ങനായ ഒരു തുള്ളി വെള്ളം പോലും കുടിക്കാണ്ടേ രാത്രിവരെ പിടിച്ച് നില്‍ക്കുന്നെ?
ഞങ്ങള്‍ക്കിതൊരു ബുദ്ധിമുട്ടുള്ള കാര്യമേ അല്ല. റംസാന്‍ സമയത്ത് ദൈവം ഞങ്ങള്‍ക്ക് അതിനുള്ള ശക്തിയും, ഭക്തിയും, ക്ഷമയും തരും, എന്ന് ഞാന്‍ വലിയ അഭിമാനത്തോടെ മറുപടി പറയും. :)

Tuesday, August 5, 2014

ലൈഫ് വേണം പോലും.. "ലൈഫ്"



പ്രിയേ....
നിന്റെ ഈ പിറന്നാൾ ദിനത്തിൽ നിനക്ക് എന്താണ് വേണ്ടത്?
നാണത്തോടെ  "ഞാൻ എന്ത് ചോദിച്ചാലും തരുമോ?"
"പറ മോളെ... നീ എന്ത് ചോദിച്ചാലും ഈ ഇച്ചായൻ അത് തരും"
ഉറപ്പാണോ?
എന്റെ പൊന്നാണ്‌ സത്യം, ഞാൻ തരും?
ശെരി.. എന്നാ എനിക്ക്.. ഹം... അത്.. പിന്നെ...
പറ മോളെ.. ഈ ഇച്ചായനോട് പറ....
ഞാൻ ചോദിക്കാം... പക്ഷെ, എനിക്ക് നാണമാ ...
എന്തിനാ നാണിക്കുന്നെ? നിന്റെ ഇച്ചായനല്ലേ ഞാൻ...
ശെരി ഞാൻ പറയാം ...ഹം... അത്.. പിന്നെ... "എനിക്ക് ലൈഫ് വേണം "
ഛെ അതാണോ %$#(!@^%$%...എന്റെ ഈ ജീവിതം മുഴുവനും നിനക്കുള്ളതല്ലേ പൊന്നെ(വീണ്ടും പ്രതീക്ഷ, ഒരു ശ്രമം)

അയ്യേ... ആ ലൈഫ് അല്ല, ഞാൻ Candy Crush Saga ൽ ഒരു ലൈഫ് നുള്ള റിക്വസ്റ്റ് അയച്ചിട്ടുണ്ട്... അതൊന്ന് accept ചെയ്താ മതി .... :)

Tuesday, March 11, 2014

"ഷാര്‍ക്ക്‌ ടൂത്ത്" വോട്ക്ക

2006-Sep: അയ്യോ... ഈ മാസവും പട്ടിണി. ശമ്പളം കിട്ടാന്‍ ഇനിയും പതിമൂന്ന് ദിവസം കൂടിയുണ്ടല്ലോ!! (എനികല്ല, എന്‍റെ റൂമില്‍ മൊത്തം ആറ് പേരുണ്ട്. അതില്‍ രണ്ട് പേര്‍ ജോലിക്കാരാണ്). ആ "ട്രോപികാന" പുതിയ ജ്യൂസ്‌ പ്രോഡക്റ്റ് ഒന്നും ഇറക്കുന്നില്ലേ? കഴിഞ്ഞ മാസം അവരുടെ പുതിയ ഉല്‍പ്പന്നമായ "ട്രോപികാന ഓറഞ്ച് ജ്യൂസ്‌" വിപണിയില്‍ ഇറങ്ങിയപ്പോള്‍ ബിഗ്‌ ബസ്സാറിന്‍റെ മുന്നില്‍ മൂന്ന് ദിവസം അതിന്‍റെ ഫ്രീ സാമ്പിള്‍ വിതരണവും, സര്‍വേയുമായിരുന്നു  എന്‍റെ ജോലി‍. ഈ മാസം അത് പോലെ വല്ല അല്‍ക്കുല്‍ക്ക് പണിയും കിട്ടിയാല്‍ രക്ഷപ്പെട്ടു.

നീ ആ ഏജന്റിനെ ഒന്ന് വിളിച്ച് നോക്കപ്പാ... എന്ന് സുനീര്‍ പറയുന്നതിന്ന് മുമ്പേ, ഞാന്‍ ശിവ കുമാറിന്‍റെ നമ്പറിലേക്ക് ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു.
"അണ്ണാ ഏനു കലസഇതിയാ...?"_______"ഔദാ"_______"എല്ലി?"______ "സെരി, സ്വൽപ്പ ടൈം ബിട്ടു ഏള്‍ത്തീനി".

എടാ സുനീറെ ഒര് പണീണ്ട്. "ഷാര്‍ക്ക്‌ ടൂത്ത്" എന്ന പേരില്‍ ഒര് വോട്ക്ക(മദ്യം) അറങ്ങീക്ക്ണ്, അതിന്‍റെ സര്‍വേ നടത്തണം, എം ജി റോഡിലുള്ള ഏതോ ഒര് ബാറിലാ പണി.

ഇത് കേട്ട് സുനീര്‍, എന്താപ്പാ നിന്‍റെ വര്‍ത്താനതിലൊരു പുച്ഛം.

"അതല്ല, ആ പണി നടകൂല. ഇങ്ങള് കണ്ണൂര്‍കാര് പോയാ മതി."

"അതന്തപ്പ... ഞിങ്ങ മലപ്പുറം കോയമാര്‍ ബാറ്ക്ക് കുടിക്കാന്‍ മാത്രേ പോവൂ... എന്താ പണിക്ക് പോവൂലേ?"

പിന്നെ നടന്നത് കണ്ണൂര്‍ വേഴ്സ് മലപ്പുറം യുദ്ധമായിരുന്നു. ഇത് റൂമില്‍ പതിവാണ്. നാലു പേര് കണ്ണൂര്‍, ഒരു കോഴിക്കോട്, ഒരു മലപ്പുറം. ഇതില്‍ കണ്ണൂരും കോഴിക്കോടും എപ്പോഴും ഒരു ടീമായി എന്നെ ആക്രമിക്കും, യൂനിവേഴ്സിറ്റി, എയര്‍പോര്‍ട്ട്, മത സൗഹാര്‍തം എന്നൊക്കെ പറഞ്ഞു പിടിച്ച് നില്ക്കാന്‍ ശ്രമിച്ചാലും അവസാനം തോല്‍ക്കുന്നത് ഞാന്‍ തന്നെയായിരിക്കും.

യുദ്ധം തീര്‍ന്നു. പക്ഷേ  "ഷാര്‍ക്ക്‌ ടൂത്ത് " ന്‍റെ കാര്യത്തില്‍ തീരുമാനമായില്ല.

"ശെരി... സച്ചിന്‍ വന്നീട്ട് തീരുമാനിക്കാം.' എന്ന നിലപാടില്‍ ഞങ്ങള്‍ എത്തി.

സച്ചിന്‍....2001 - ല്‍ ബാംഗ്ളൂര്‍ വന്നതാ, ഞങ്ങളുടെ മൂത്താപ്പാ എന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ മുമ്പ് പറഞ്ഞ ശമ്പളക്കാരിലെ ഒരു പ്രമുഖന്‍ ഇവനാണ്. പലപ്പോഴും റൂമിലെ അവസാന വാക്, അത് സച്ചിന്‍റെതായിരുന്നു. സ്വദേശം കണ്ണൂര്‍ - തഴെചൊവ്വ.

സച്ചിന്‍ വന്നു... "നിനക്കൊന്നും ബുദ്ധിയില്ലേ നായിന്‍റെ മോനേ? ഇത് ബംഗ്ളൂ രാ, നിന്‍റെ ചെട്ടിപീടിക(കണ്ണൂര്‍ ലെ ഒരു സ്ഥലം) അല്ല. വെറുതെ ഓരോ എജന്റു മാര്‍ക്ക് വിളിച്ച് പണി വാങ്ങി ശീലികണ്ട. ഓര് ഇന്ന് കള്ള് വിക്കാം പറയും, നാളെ അത് കഞ്ചാവാകും, പിന്നെ പെണ്ണ്, മയക്കുമരുന്ന് അങ്ങനെ പലതും ചെയ്യേണ്ടി വരും. ചെറിയ പണിചെയ്ത് വല്ല്യ പൈസ ഉണ്ടാക്കാന്‍ നോക്കണ്ട, അത് കൊണ്ട് മക്കള് ആ നമ്പര്‍ അങ്ങ് ചാടിക്കള."

അതെ.. അതായിരുന്നു ശരി...
എല്ലാ തട്ടിപ്പുകളുടെയും മര്‍ക്കറ്റിഗ് എക്സിക്യുട്ടുമാര്‍ ഈ എജന്റുമാരാണ്. ഇവിടെ എല്ലാത്തിനും എജന്റുമാരാണ്.  കോളേജ് അഡ്മിഷന്‍ കിട്ടാന്‍, ജിഗിനിയില്‍ നിന്നും ഗ്രാനൈറ്റ് വാങ്ങാന്‍, ചിക്ക്പെട്ടില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങാന്‍, ബസ്‌ ട്രെയിന്‍ ബുക്കിംഗ്, കാള്‍ സെന്റർ ജോലിക്ക്, യൂനിവേഴ്സിറ്റി സെര്‍ട്ടിഫിക്കറ്റുകള്‍ക്ക്, വിദേശ ജോലിക്കള്‍ക്ക്, കാള്‍ ഗേള്‍സ് സര്‍വീസ് അങ്ങനെ അങ്ങനെ പലതും, എല്ലാത്തിനും.

അന്ന് സച്ചിന്‍ പറഞ്ഞ വാക്ക് "മക്കള് ആ നമ്പര്‍ അങ്ങ് ചാടിക്കള", എന്‍റെ ജീവിതത്തിന്‍റെ ശരിയായ ദിശ നിര്‍ണയിക്കാനും, സാഹചര്യങ്ങളെ മനസ്സിലാക്കി മുന്നോട്ടു പോവാനും സഹായിച്ചു.

നാട്ടില്‍ നിന്നും പഠിക്കാനായി വരുന്ന പല പെണ്‍കുട്ടികളും ഇത്തരത്തിലുള്ള ആളുകളുടെ വലയില്‍ കുടുങ്ങി ജീവിതം നശിപ്പിക്കുന്ന കാഴ്ചകള്‍ ഇവിടെ വിരളമല്ല. അവര്‍കിടയിലും പല സച്ചിന്‍ മാരും വന്നിട്ടുണ്ടാവാം. പക്ഷെ പണതിനോടും, അടിച്ച്പൊളിയോടുമുള്ള അവേഷമാവാം അവരെ ഇതില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്.

അവരെയും ഏതോ ഒരു "അമ്മ/ഉമ്മ" പ്രസവിച്ചതല്ലേ?

Friday, January 17, 2014

എന്‍റെ പണി പോയി..

10.00 AM
ഇക്കാ... ഇക്കാ... എണീക്ക്ണില്ലേ ഇങ്ങള്? ഓഫീസില്‍ പോണ്ടേ? സമയം പത്ത് മണിയായി ടോ....

പെങ്ങള് വന്ന്‍ വിളിച്ചപ്പോള്‍ പാതി ഉറക്കത്തില്‍, അത്ര തന്നെ ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു “ഇനിക്ക് അങ്ങനെ ഓഫീസില്‍ സമയത്തിന്‍റെ കണക്കൊന്നുല്ല. രാവിലെ തന്നെ എടങ്ങേറ് ഇണ്ടാക്കാണ്ട് പോയ്ക്കാ ഇജ്ജ്....”

11.00 AM
ഇതാര രാവിലെ തന്നെ ഇങ്ങനെ കരയുന്നത്. പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേക്കിട്ട് നോക്കി. “Manager Cybro” (പഴയ ഓഫീസ്). ഹോ.. ഇയാക്ക്‌ രാവിലെ വേറെ പണിയൊന്നുമില്ലേ, മൊബൈല്‍ എടുത്ത് ചെവിയില്‍ വെച്ചു.

“ഹല്ലോ.. അസ്സലാമു അലൈക്കും ബോസ്‌.....”
വരണ്ട ശബ്ദത്തോടെ “വ അലൈക്കും സ്സലാം”
“എന്താണ് ബോസേ ഇങ്ങള് ഒറക്കത്തിലാണോ? ഓഫീസിലോന്നും പോണ്ടേ?”

“അത് പിന്നെ, ഇന്‍ക്ക്‌ അങ്ങനെ ഓഫീസില്‍ സമയത്തിന്‍റെ കണക്കൊന്നുല്ല. ഞമ്മള് ഞമ്മളെ പണി തീര്‍ത്തു കൊടുത്താ മതി. സമയം ഒന്നും ഓല് നോക്കൂല.”

ഹുഉം... ശരി ശരി... ന്നാ ഞാന്‍ പിന്നെ വിളിക്കാം. ഇങ്ങളെ ഒറക്കം നടക്കട്ടെ, പിന്നേയ് ഇതൊന്നും ശരിയല്ല, പണി പോണത്‌ നോക്കിക്കോ ടോ... ഹുഉം...


12.00 PM
ഓഫീസില്‍....

ടാ... നീ വരുന്ന നേരം കൊള്ളം. പന്ത്രണ്ട് മണി!! നിന്‍റെ വീട്ടില്‍ നിന്നെ രാവിലെ വിളിച്ചുണര്‍ത്താന്‍ ആളില്ലേ? നീ നിന്‍റെ പഴയ ഓഫീസിലും ഇങ്ങനെ തന്നെയായിരുന്നോ???????
മലയാളി, Receptionist... ഈ നായിന്‍റെ മോള്‍ക്ക്‌ ഓളെ കാര്യം നോക്ക്യപോരെ.

ടെസ്ക്കിലെത്തി ഔട്ട്‌ലുക്ക്‌ തുറന്നു. ഇന്നെക്കുള്ള പണികള്‍ ഇന്‍ബോക്സ്‌ ല്‍ വന്ന് നിറഞ്ഞു. കൂട്ടത്തില്‍ HRന്‍റെ മെയിലും. CC വിത്ത്‌ ടീം ലീഡര്‍, പ്രോസസ്സ് മാനേജര്‍. വല്ല പ്രമോഷനും ആണോ?? വായിക്കാം.....

Hi Abdul,

It has come to our notice that you are not maintaining the work hours mentioned in the HR policies, as result u have been terminated from your current post effective from 14 January 2014.

എന്‍റെ പണി പോയി......

Saturday, October 13, 2012

വെറുതെ ഒരു 'പതി' (पति)

 അലാറം അടിക്കാന്‍ തുടങ്ങി. ഇന്നും പത്തു മണിക്ക് വച്ച അലാറത്തിന്റെ ശബ്ദം കേട്ട് അയാള്‍ ദേഷ്യത്തോടെ എഴുന്നേറ്റു. തലേ ദിവസം കുടിച്ചുതീര്‍ത്ത മദ്യ കുപ്പികളില്‍ കാല്‍ തട്ടി വീണു പൊട്ടിയ ശബ്ദം മൂടി പുതച്ചു കിടക്കുന്ന ഭാര്യ കേട്ടില്ല. കാലില്‍ ഒട്ടിപിടിച്ച സിഗരറ്റ് കുറ്റിയുമായി അയാള്‍ നേരെ ബാത്ത്റൂമിലേക്ക്‌ നടന്നു.

 തേപ്പുകാരന്‍ തേച്ചു വച്ച വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും കയ്യില്‍ കിട്ടിയ ഷര്‍ട്ടും പാന്റും വലിച്ചെടുത്തണിഞ്ഞു. ബൈക്കിന്റെ ചാവി തിരയുന്നത്തിനിടയില്‍ കിട്ടിയ സോക്സ് , ഷൂ അഴിച്ചു കാലില്‍ വലിച്ചു കയറ്റി വീണ്ടും ഷൂ ധരിച്ച് ചാവിക്കുള്ള തിരച്ചില്‍ തുടര്‍ന്നു. അവസാനം കിടക്ക വിരിക്കിടയില്‍ നിന്നും ചാവി കണ്ടുപിടിച്ചു. ഉറങ്ങുന്ന ഭാര്യയെ ഒന്നു നോക്കി ഹെല്‍മെറ്റുമായി ബൈക്കിനു നേരെ നടന്നു.

ഓഫീസില്‍ എല്ലാവരും ഉച്ചഭക്ഷണത്തിനായി ജോലി നിര്‍ത്തിയപ്പോഴും അയാള്‍ തന്റെ ജോലിയില്‍ മുഴുകി. രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള പുകവലിക്കായി അയാള്‍ തന്റെ കാബിനില്‍ നിന്നും പുറത്തിറങ്ങി. രാത്രി പത്തുമണിക്ക് കമ്പ്യൂട്ടര്‍ ലോക്ക് ചെയ്തു ഓഫീസില്‍ നിന്നും ഇറങ്ങി പാര്‍ക്കിംഗ് ഏരിയയിലേക്ക് നടന്നു.


ഒരുമണിക്കൂര്‍ കഴിഞ്ഞു വീട്ടില്‍ എത്തി ജനലുകള്‍ക്കിടയില്‍ ഭാര്യ വെച്ച വാതില്‍ 'കീ' എടുത്തു വീട്ടില്‍ കയറി. തന്റെ ബാഗും, ഹെല്‍മറ്റും സോഫയിലെക്കെറിഞ്ഞു. ഷൂ അഴിച്ചു, അത് കാലുകൊണ്ട്‌ റൂമിന്റെ മൂലയിലേക്ക് തട്ടി. ഫ്രിഡ്ജ്‌ തുറന്നു മദ്യ കുപ്പിയും കയ്യില്‍ കരുതിയിരുന്ന ഭക്ഷണ  പൊതിയുമായി ബെഡ്റൂമിലേക്ക്‌ നടന്നു. ഒരു സിഗററ്റിനു തീ കൊളുത്തി, ഒഴിച്ചു വെച്ച ലഹരി വലിച്ചു കുടിച്ചു. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നുള്ള പുക ഒരു നേര്‍വരയായി പൊങ്ങി വായുവിലൂടെ പറന്നു ഇരുട്ടിലോളിച്ചു. അവസാനത്തെ തുള്ളിയും ആസ്വദിച്ച് പാതിയടഞ്ഞ കണ്ണുകളോടെ ഉറങ്ങുന്ന ഭാര്യയെ നോക്കി കിടക്കയിലേക്ക് വീണു. പാതി വലിച്ച അവസാനത്തെ സിഗരറ്റില്‍ നിന്നും പുക പല രൂപങ്ങളായി ഉയര്‍ന്നു കൊണ്ടിരുന്നു...

Monday, September 17, 2012

മാറത്തെ മല്‍ഗോവ മാമ്പഴം

യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌, രാത്രി 11.30, അപ്പര്‍ ബെര്‍ത്തില്‍ ഞാന്‍ പാതി ഉറക്കത്തില്‍. സ്വപ്നങ്ങളുടെ സെലക്ഷന്‍ ബോക്സ്‌ മുന്നില്‍, ഇന്നു യാത്രയില്‍ ഏതു സ്വപ്നം കാണണം? ഇഷ്ട്ടപെട്ട വിഷയങ്ങളും, സാഹചര്യങ്ങളും സെലക്ഷന്‍ ബോക്സില്‍ നിന്നും തിരഞ്ഞുകൊണ്ടിരിക്കെ, ലോവര്‍ ബെര്‍ത്തില്‍ നിന്നും ഒരു കുട്ടിയുടെ കരച്ചില്‍. "Selected Dream has been disabled" എന്ന പോപ്പ് അപ്പ്‌  മുന്നില്‍ തെളിഞ്ഞു. എന്റെ പാതി ഉര്‍ക്കത്തോട്‌ വിട പറഞ്ഞ്, താഴേക്ക് എത്തി നോക്കി. ഒരു 3-4 മാസം പ്രായം വരുന്ന കുട്ടി, മുലപാലിനു വേണ്ടിയുള്ള കരച്ചിലാണ് എന്ന് മനസ്സിലാക്കി ഞാന്‍ തിരിഞ്ഞു കിടന്നു. രണ്ടു മിനിട്ട് കഴിഞ്ഞപ്പോയെക്കും പതിയെ കുട്ടി കരച്ചില്‍ നിര്‍ത്തി.

ഞാന്‍ എരഞ്ഞോളി മൂസയുടെ വരികള്‍ ഓര്‍ത്തു.
 "പുന്നാര കരളേ നിന്‍ പൂമണി മാറത്തു
പൊന്നോല കൊണ്ട് മേടഞ്ഞൊരു കൊട്ടയില്‍
കൊത്തി വെച്ചുള്ള ആ മല്‍ഗോവ മാമ്പഴ-"ത്തില്‍ നിന്നുള്ള ആ മാതാവിന്റെ സ്നേഹ പാനീയം കുട്ടിയുടെ കരച്ചിലും നിര്‍ത്തി, എനിക്ക് എന്റെ ഉറക്കവും തിരിച്ചുകിട്ടി. ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ചോര്‍ത്ത്  ഞാന്‍ വാചാലനായി.

മൊബൈല്‍ അലാറം നിലവിളിക്കാന്‍ തുടങ്ങി.....
ഞാനപ്പോള്‍ കാനഡ യില്‍ പുതിയ പ്രൊജക്റ്റ്‌ ന്റെ ടീം മീറ്റിംഗ് ലായിരുന്നു. കണ്മുന്നില്‍ വീണ്ടും സ്വപ്നങ്ങളുടെ സെലക്ഷന്‍ ബോക്സ്‌. Do you want to disable your present dream? "എസ്"/"നോ". "നോ" എന്ന ബട്ടണ്‍ അമര്‍ത്തുന്നതിനു വേണ്ടി "മൗസ്" തിരഞ്ഞു. കാണുനില്ല! അവസാനം ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മൗസ് കിട്ടി, ക്ലിക്ക് ചെയ്തതും അലാറത്തിന്റെ നിലവിളി നിലച്ചു. ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ മൊബൈലില്‍ സമയം 4.30AM  എന്ന് തെളിഞ്ഞു. പുറത്തേക്ക് നോക്കിയപ്പോള്‍ "പാലക്കാട് സ്റ്റേഷന്‍" ! കാനഡയില്‍ പാലക്കാടോ?

ബെര്‍ത്തില്‍ നിന്നും ടൂത്ത് ബ്രഷുമായി താഴെയിറങ്ങി നേരെ ബാത്ത് റൂമിലേക്ക്‌. തിരിച്ചു വന്നു സൈഡ് സീറ്റിലിരുന്നു, നേരം പുലരുന്നത് എങ്ങനെ എന്ന് കാണാന്‍! വണ്ടി പാലക്കാടിനോട് വിടപറഞ്ഞു മുന്നോട്ടു നീങ്ങി.
എന്റെ നിശാസ്വപ്നങ്ങളെ മായ്ച്ചുകളഞ്ഞ കുട്ടിയുടെ ശബ്ദം വീണ്ടും മുഴങ്ങാന്‍ തുടങ്ങി. കണ്ടിട്ട് പെണ്‍കുട്ടിയെ പോലെ തോന്നി. സുന്ദരിയാണ്, ജാകറ്റും, മംഗി തൊപ്പിയും ധരിച്ച സുന്ദരി കുട്ടി. കുട്ടിയുടെ അമ്മയും സുന്ദരിയാണ്, കൂടെ ഭര്‍ത്താവും ഉണ്ട്. ഉടനെ ആ സ്ത്രീ കുട്ടിയെ ഭര്‍ത്താവിന്റെ കൈലെക്കിട്ടു കൊടുത്തു . "ഈ....ശ്വരാ...." ഭര്‍ത്താവ് ഗര്‍ഭം ധരിക്കുന്ന വാര്‍ത്ത ഞാന്‍ ബ്ലോഗിലൂടെ വായിച്ചിട്ടുണ്ട്. ഭര്‍ത്താക്കാന്‍മ്മാര്‍ മുലയൂട്ടനും തുടങ്ങിയോ?

കുട്ടി കരച്ചില്‍ തുടര്‍ന്നു... കര കരോ... കര കര... അമ്മ സീറ്റിന്റെ അടിയില്‍ നിന്നും തന്റെ ബാഗ് വലിച്ചു പുറത്തെടുത്തു. സിപ്പ് തുറന്നു ഒരു ചെറിയ ടിന്നും, കുപ്പി വെള്ളവും എടുത്തു. ടിന്നില്‍ നിന്നും മൂന്ന് ടീ സ്പൂണ്‍ വെള്ള നിറത്തിലുള്ള പൊടിയെടുത്ത് മറ്റൊരു കുപ്പിയില്‍ നിക്ഷേപിച്ചു. വെള്ള കിപ്പിയില്‍ നിന്നും കാല്‍ കപ്പു വെള്ളവും ആ കുപ്പിയില്‍ നിറച്ചു. നിപ്പിളോട് കൂടിയ മൂടിയെടുത്ത് ആ കുപ്പി നന്നായി അടച്ചു. മടിയില്‍ വെച്ചിരുന്ന തൂവാല ഉപയോഗിച്ച് നിപ്പില്‍ നന്നായി തുടച്ചു വൃത്തിയാക്കി. ഭര്‍ത്താവിന്റെ കയ്യിലുള്ള കരയുന്ന കുട്ടിയെ തിരിച്ചു വാങ്ങി, മടിയില്‍ വെച്ച്, നെഞ്ചോട്‌ ചേര്‍ത്തു. വാ... പൊളിച്ചു കരയുന്ന കുട്ടിയുടെ വായിലേക്ക് നിപ്പില്‍ തിരുകി കയറ്റി. ഇപ്പോള്‍ നിങ്ങള്‍ക്ക് കുട്ടി കരച്ചില്‍ നിര്‍ത്തുന്നതായി കാണാം.

കുട്ടി കരച്ചില്‍ നിര്‍ത്തി, കാലിട്ടടിച്ച്‌, കളിച്ചു, രസിച്ചു, ആ സുന്ദരി ആ കുപ്പിയിലെ വെള്ള നിറത്തിലുള്ള പാനിയം കുടിച്ചിറക്കി.

"പുന്നാര കരളേ നിന്‍ പൂമണി മാറത്തു
പൊന്നോല കൊണ്ട് മേടഞ്ഞൊരു കൊട്ടയില്‍
കൊത്തി വെച്ചുള്ള ആ മല്‍ഗോവ മാമ്പഴം
വിറ്റതോ വില്കുവാന്‍ വെച്ചതോ
എന്തിനാണ്... എന്തിനാണിത് രാജാത്തി (സഹോദരി)..."

എന്ന പാട്ടും പാടി ഞാന്‍ ഷോര്‍ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങി, പുതിയ പ്രഭാതത്തിന്റെ വെളിച്ചം ആസ്വദിച്ചു, എന്റെ ലക്ഷ്യത്തിലേക്ക് നടന്നു....

(കുട്ടികളെ മുലയൂട്ടാന്‍ മടിക്കുന്ന അമ്മമാര്‍ക്ക്  വേണ്ടി ഇതു ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു...)

Sunday, March 18, 2012

ആശ്വാസം

രാവില്‍ ഉദിച്ചീടും ചന്ദ്രനായ്
ഉണരൂ നീ കല്‍പ്പനികതയില്‍ നിന്നായി
ഉണരൂ നീ ആശ്വാസവാക്കായ് ; - എവിടെ
ഞാനും കൊതിക്കുന്നു - കേള്‍കുന്നു നിന്‍ സ്വാന്തനം

ഇരുട്ടിനാശ്വാസം പകര്‍നീടും ചന്ദ്രന്‍
നിലയ്ക്കുന്നുവോ അകാലമാം യാത്രയില്‍
അസതമിക്കുന്നുവോ വിരഹിയാം ചന്ദ്രന്‍
വീണ്ടുമുണരുന്നുവോ, സൂര്യനായ് - ജ്വാലയായ്

എവിടെ അസ്തമിക്കുന്നു എന്‍ മനം
ഒരിക്കലും ജ്വലിക്കാത്ത മാത്രയില്‍
എങ്കിലുമെന്‍ പളുങ്കു പാത്രത്തില്‍
നിന്മുഖം തിളങ്ങുന്നു മാതളം പോല്‍
ഇനി...
ചിരിക്കില്ലോരിക്കലുമെന്‍ മനം - എങ്കിലും
ഒരാശ്വാസം വെരറ്റിടാതല്ലോ,
തിളങ്ങുന്നു മിന്നാമിനുങ്ങു പോല്‍
കാണുക നീ....

Monday, March 12, 2012

ഞാനും, ഞങ്ങളും ഗോവയിലേക്ക്

ഓഫീസില്‍ അത്ര തിരക്കില്ലാത്ത ജോലിയില്‍, പഴയ കമ്പിനിയില്‍ നിന്നും എന്റെ ടെക്നിക്കല്‍ ഹെഡിന്റെ ഫോണ്‍ കാള്‍: "ഈ വര്‍ഷത്തെ ഓഫീസ് ടൂര്‍ ഗോവ യിലേക്ക് പോകുന്നു. വരുന്നോ?"

ഗോവ, സുന്ദരിയാണവള്‍. ഒരു മധുരപ്പതിനേഴുകാരിയെ പോലെ വശ്യമായി പുഞ്ചിരിക്കുന്ന സുന്ദരിയായ ഗോവ. കണ്ണുകളെ വിസ്മയിപ്പിക്കുന്ന വിശാലമായ കടല്‍ തീരങ്ങള്‍ തന്നെയാണ് അവളുടെ ശരീരത്തിന്റെ സൗന്ദര്യം.  വെളുത്ത മിനിസമുള്ള മണല്‍തരികളാണ്  അവളുടെ ശരീരത്തിന് ഇത്രയും ഭംഗി നല്‍കുന്നത്. എല്ലാംകൊണ്ടും ചെറുതാണ് അവള്‍, വിസ്തീർണ്ണത്തിന്റെ കാര്യത്തിലും, ജനസംഖ്യയുടെ കാര്യത്തിലും, എല്ലാം... എങ്കിലും ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അവളെ കാണാന്‍ ലോക സഞ്ചാരികള്‍ അവിടെയെത്തുന്നു, ഒക്ടോബര്‍ മുതല്‍ മെയ്‌ വരെ - മനം മയക്കുന്ന ഈ സൗന്ദര്യം അനുഭവിച്ചറിയാന്‍. കിഴക്കിന്റെ റോം എന്നും അവളെ ചിലര്‍ വിളിക്കാറുണ്ട്.


ഗോപകപ്പട്ടണം, ഗോമന്ത്, ഗോവപുരി, ശൗബാ എന്നിങ്ങനെയായിരുന്നു ഗോവയുടെ പൗരാണിക നാമം. ഭോജന്മാര്‍, മൗര്യന്മാര്‍, ചാലൂക്യർ, കദംബര്‍, മാലിക് കഫൂര്‍, വിജയനഗരശക്തി തുടങ്ങിയവര്‍ പല ശക്തികളും ഭരിച്ചിരുന്ന ഗോവ. 1471-ൽ ബാഹ്മനി ഭരണത്തിലും 1489-ൽ ബിജാപ്പൂരിലെ അദിൽഷായുടെ കീഴിലും പിന്നീട് 1510 നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. ശേഷം ഗോവ പൂർണമായും പോർച്ചുഗീസ് ഭരണത്തിലായി. 1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വർഷത്തോളം ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു.

എറണാകുളം-നിസ്സാമുദീന് മംഗള എക്സ്പ്രസ്സില്‍ ഞങ്ങള്‍ 38 പേര്‍ കോഴിക്കോട് നിന്നും 5:45 നു യാത്ര ആരംഭിച്ചു. പലയിടങ്ങളിലായിരുന്ന ബെര്‍ത്ത്‌ ഒരുമിച്ചക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രെയിനില്‍ കൂടുതലും ഡല്‍ഹി യാത്രക്കാരാണ്. രണ്ടു ദിവസം യാത്ര ചെയ്യണം എന്നുള്ളത് കൊണ്ടാവാം അവരുടെ മുഖം അത്ര പ്രസന്നമല്ല. അതുകൊണ്ട് തന്നെ ഒരു സഹകരണത്തിനും അവര്‍ തയ്യാറല്ല എന്ന് തോന്നി.

ചെറിയ ചെറിയ പാരകളും, ഏഷണി, പരദൂഷണവുമായി ഞങ്ങളുടെ സംഘം ഒരുമിച്ചുകൂടി. കോരപുഴയിലെ കണ്ടല്‍ കാടുകളും, പിശരികാവ് താമര തടാകവും, മുതലിപുഴയും കടന്നു, എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിലൂടെ ട്രെയിന്‍ കടന്നു പോയി. സൂര്യന്‍ വിടപറയാന്‍ തുടങ്ങിയതോടെ പുറം കാഴ്ചകളോട് ഞാനും വിടപറഞ്ഞു. കാസര്‍കോട് സ്റ്റേഷന്‍ കഴിഞ്ഞ ശേഷം എല്ലാവരും അവരവരുടെ ബെര്‍ത്തിലേക്ക് മടങ്ങി.

ട്രെയിന്‍ ഒരുമണിക്കൂര്‍ വൈകി ഓടുന്നതുകൊണ്ട്, ഞങ്ങള്‍ ഒരുമണിക്കൂര്‍ നേരത്തെ തന്നെ എഴുനേറ്റു. ടീം ലീഡര്‍ മാരുടെയും, ടെക്നിക്കല്‍ ഹെഡിന്റെയും, പ്രൊജക്റ്റ്‌ മാനേജറുടെയും രാത്രി ഉറങ്ങുപ്പോള്‍ കണ്ട മുഖമല്ല രാവിലെ, കമ്പനിയിലെ ട്രൈനീസ് കിട്ടിയ അവസരം മുതലെടുത്ത്‌ പണികൊടുത്തു. കണ്മഷി കൊണ്ട് അവരുടെ മുഖങ്ങള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കാണുന്ന ചില വന്യജീവികളെ പോലെയാക്കി. സീനിയേര്സ് v/s ട്രൈനീസ് തമ്മില്ലുള്ള യുദ്ധം ഇവിടെനിന്നും തുടങ്ങി. അവരുടെ മുഖങ്ങള്‍ കണ്ടു പലരും പൊട്ടിചിരിച്ചു. അത് തൊട്ടടുത്ത ബെര്‍ത്തില്‍ ഉറങ്ങുന്ന വിദേശികളുമായുള്ള കച്ചറയില്‍ കലാശിച്ചു. TTR നു അവള്‍ (മദാമ) പരാതി നല്‍കി. തിവിം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങളെ TTR റെയില്‍വേ പോലീസിന് കൈമാറി. ഞങ്ങള്‍ പോലീസ് സ്റ്റേഷനിലും, വിദേശികള്‍ സുഘനിദ്രയോടെ യാത്രയിലും. നടന്ന സംഭവം വെള്ളകടലാസില്‍ എഴുതികൊടുത്ത് ഞങ്ങളെ കാത്തിരിക്കുന്ന ബസ്സിനെ ലക്ഷ്യമാക്കി നടന്നു, നേരെ ഹോട്ടല്‍ ഹോളിഡേ വില്ലജിലേക്ക്.

ഞാന്‍ ആലോചിക്കുകയുണ്ടായി, എന്റെ നാട്ടില്‍, ഞങ്ങള്‍ നികുതി കൊടുക്കുന്ന ഗവണ്മെന്റ് - ന്റെ ട്രെയിന്‍ സര്‍വീസില്‍ ഞങ്ങള്‍ക്ക് ഉച്ചത്തില്‍ ഒന്ന് സംസാരിക്കാനുള്ള അവകാശം പോലും ഇല്ലെ?
അവരുടെ നാട്ടില്‍ വെച്ച് അവര്‍ കളിച്ചകളി നമ്മള്‍ ചെയ്‌താല്‍? ഭാഗ്യമുള്ള രക്ഷിതാക്കളാണെങ്കില്‍ നമ്മുടെ ശവം കിട്ടും.

അവളോട്‌(ഗോവയോട് ) ഞാന്‍ മാപ്പ് പറഞ്ഞു. നിന്റെ സൗന്ദര്യം കാണാന്‍ വന്ന ഞങ്ങള്‍, നിന്റെ സംസ്കാരത്തെ ഇല്ലായ്മ ചെയ്ത "അവര്‍" കാരണം വെറുത്തു പോയി, നിന്റെ സൗന്ദര്യത്തെയും. മാപ്പ്!!!

[തുടരും]

Thursday, December 1, 2011

ബാംഗ്ലൂര്‍: ഇത് ഞങ്ങളുടെ ഏരിയ

എന്റെ നഗരത്തെ, ചില അടിച്ചുമാറ്റിയ വിവരങ്ങള്‍ വെച്ച് ഞാനൊന്ന് പരിജയപ്പെടുത്താന്‍ തീരുമാനിച്ചു. പല വിദേശ രാജ്യങ്ങളിലുള്ള ബ്ലോഗര്‍ മാറും അവിടുത്തെ ഫോട്ടോ കാണിച്ച് ഞങ്ങള്‍ പാവം സൌത്ത് ഇന്ത്യന്‍കാരെ കൊതിപ്പിക്കാറുണ്ട്, ഇതവര്‍ക്കുള്ള ഒരു മറുപടിയാണ് (ചുമ്മാ....). ഞങ്ങള്‍ അത്ര മേശക്കാരല്ല എന്ന് തെളിയിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. വായിക്കൂ.. കണ്‍കുളിര്‍ക്കെ കാണൂ...ഇത് ഞങ്ങളുടെ ഏരിയ.

കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂർ.
 ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായനഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു.  ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ്‌ ബാംഗ്ലൂർ അറിയപ്പെടുന്നത്.  2006-07-ലെ ഇന്ത്യയിലെ സോഫ്റ്റ്വെയർ ഉല്പന്നങ്ങൾ കയറ്റുമതിയുടെ(144,214 കോടി രൂപ) 33 ശതമാനവും ബാംഗ്ലൂരിലെ സോഫ്റ്റ്വെയർ കമ്പനികളിൽ നിന്നുമായതു കൊണ്ടാണ്‌ ഈ പേരു ബാംഗ്ലൂരിനു വന്നത്. പെൻഷനേർസ്‌ പാരഡൈസ്‌, പൂന്തോട്ട നഗരം എന്നിവ ബെംഗളൂരിന്റെ അപരനാമങ്ങളാണ്‌. രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂർ ആണ്‌.

1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ്‌ ആണ്‌ ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 920 മീറ്ററിലാണ്‌ (3,018 അടി)സ്ഥിതി ചെയ്യുന്നത് .

ബാംഗ്ലൂരിന്റെ 260,260 കോടി രൂപയുടെ(60.5 ബില്യൺ യു.എസ്. ഡോളർ) സമ്പദ്ഘടന ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രമായി. കൺസ്യൂമർ ഉല്പന്നങ്ങളുടെയും ,വസ്ത്രങ്ങളുടെയും, ചെരുപ്പുകളുടെയും ഇന്ത്യയിലെ നാലാമത്തെ വലിയ വിപണന കേന്ദ്രമാണ്‌ ബാംഗ്ലൂർ. 10,000 വ്യക്തിഗത മില്യൺ കോടീശ്വരരുടെയും, 4.5 കോടി രൂപ മുതൽ 50 ലക്ഷം രൂപവരെ അധികവരുമാനമുള്ള 60,000 ഉയർന്ന സമ്പന്നരുടെയും നഗരമാണ്‌. ഇന്ത്യയിലെ വലിയ പൊതുമേഖലാ നിർമ്മാണ വ്യവസായകേന്ദ്രങ്ങളായ എച്ച്.എ.എൽ.,എൻ.എ.എൽ., ബി.എച്ച്.ഇ.എൽ., ബി.ഇ.എൽ. , ബി.ഇ.എം.എൽ., എച്ച്.എം.ടി. തുടങ്ങിയവയുടെ ആസ്ഥാനം ബാംഗ്ലൂരാണ്‌.

ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളായ ഇൻഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം ബാംഗ്ലൂർ ആണ്‌. വിവരസാങ്കേതികവിദ്യ പോലെ ബയോടെക്നോളജി വ്യവസായകേന്ദ്രങ്ങളുടെയും ഒരു കേന്ദ്രമാണ്‌ ബാംഗ്ലൂർ. 2005-ലെ കണക്കു പ്രകാരം ഇന്ത്യയിലെ 265 ബയോടെക്നോളജി കമ്പനികളിൽ ബയോകോൺ അടക്കം 47 ശതമാനവും ബാംഗ്ലൂരിലാണ്‌.

കെ.എസ്.ആർ.ടി.സി.യുടെ സബ്ബ് ഡിവിഷൻ ആയ ഈ വിഭാഗമാണ് ബാംഗ്ലൂർ നഗരത്തിന്റെ പ്രധാനഗതാഗതമാർഗം. ഇത് നഗരത്തിലും ബാഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും മാത്രമാണ്. എയർ കണ്ടീഷൻ വോള്വോ ബസ്സുകൾ ഉള്ള ഈ റോഡ് സർ‌വ്വീസ് അത്യാധുനികമാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ബാംഗ്ലൂരിലെ എച്ച്.എ.എൽ. വിമാനത്താവളം ബാംഗ്ലൂർ ആണ്‌.  എയർഡെക്കാൻ,കിങ്‌ഫിഷർ എയർലൈൻസ് എന്നീ വിമാനക്കമ്പനികളുടെ ആസ്ഥാനം ബാംഗ്ലൂർ ആണ്‌.

അതിവേഗ ഗതാഗത സം‌വിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. എം.ജി. റോഡ് മുതൽ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് പൊതുജനത്തിനു തുറന്നു കൊടുത്തു.

38% ശതാബ്ദ വളർച്ചാ നിരക്കുമായി 1991-01 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ മെട്രോപോളിസാണ് ബാംഗ്ലൂർ. ബാംഗ്ലൂർ നിവാസികളെ ഇംഗ്ലീഷിൽ ബാംഗ്ലൂറിയൻസ് എന്നും കന്നഡയിൽ ബെംഗലൂരിനവാരു എന്നും പറയുന്നു.

യു.ബി. സിറ്റി

ബാംഗളൂരിലെ ഏറ്റവും വലിയ വ്യവസായസമുച്ചയമാണ് യു.ബി.സിറ്റി. യു.ബി. ഗ്രൂപ്പ് ചെയർമാൻ ആയ വിജയ് മല്യയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പൂർത്തിയായത്.

ഇലക്ട്രോണിക് സിറ്റി


ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ വ്യാവസായിക വിവരസാങ്കേതിക സ്ഥാപനങ്ങൾ ഉൾപെടുന്ന ഒരു വ്യവസായ നഗരം ആണ് 'ഇലക്ട്രോണിക് സിറ്റി. 332ഏക്കർ വിസ്തൃതിയിൽ ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശങ്ങളിലും പേര് കേട്ട നൂറോളം സ്ഥാപനങ്ങൾ ഇലക്ട്രോണിക് സിറ്റിയിൽ അവരുടെ കാര്യാലയങ്ങൾ തുറന്നിട്ടുണ്ട്. വിപ്രോ, ഹ്യൂലറ്റ് പക്കാർഡ് , ഇൻഫോസിസ്, പട്നി, സീമെൻസ് തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഈ സിറ്റിയിലേക്കുള്ള ട്രാഫിക്‌ കുറക്കുന്നതിനു വേണ്ടി പുതിയ മേല്‍പാലം പൊതുജനങ്ങള്‍ക്ക്‌ (JAN 22) തുറന്നു കൊടുത്തു. ഇന്ത്യയിലെ രണ്ടാമത്തെ ദൂരം കൂടിയ മേല്‍പാലമാണിത്(9 KM).

പബ്ലിക് യൂട്ടിലിറ്റീസ് കെട്ടിടം

എം ജി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വ്യവസായ കേന്ദ്രം

ബാംഗ്ലൂർ മെട്രോ



വിധാൻസൗധ

നിയമസഭാ മന്ദിരം

ITPB-International Tech Park Bangalore(പഴയ പേര് ITPL)

വൈറ്റ് ഫീല്‍ഡ് എന്ന സ്ഥലത്താണ് ഈ ITPB, എവിടെ 233 ല്‍ കൂടുതല്‍ കമ്പനികളുണ്ട്‌.

മഹാത്മാ ഗാന്ധി റോഡ്



ഹെബ്ബാള്‍ ഫ്ലൈഓവര്‍



ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളം

ഫോറം മാള്‍

പ്രസ്റ്റിജ് ഗ്രൂപ്പ്‌ നിര്‍മ്മിച്ച ഒരു ഷോപ്പിംഗ്‌ മാള്‍. ഷോപ്പിംഗ്‌ നു പുറമേ 11 മള്‍ട്ടിപ്ലെക്സ് തീയേറ്ററുകള്‍, കുട്ടികള്‍ക്കായുള്ള അനേകം വിനോദങ്ങളും, എല്ലാം ഉണ്ട് ഇവിടെ

ചില അമ്പലങ്ങള്‍

65 അടി ഉയരമുള്ള ശിവ പ്രതിമ ബാംഗ്ലൂരിലെ കെമ്പ് ഫോറ്ട്ടിൽ, ഇസ്കോൺ അമ്പലം

ബാംഗ്ലൂര്‍ ഗോള്‍ഫ് കോഴ്സ്



ബാംഗ്ലൂര്‍ ടര്‍ഫ് ക്ലബ്‌



രാത്രിയിലെ ചില തോനിവാസങ്ങള്‍

രാത്രിയിലെ കളികള്‍. ഇവിടെയും നടക്കുന്നു, എല്ലാം....

ഇപ്പോ എന്തു പറയുന്നു....???? മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
(ഈ വിഗസനതിന്റെ ഇടയിലുമുണ്ട് പട്ടിണി വയറുകള്‍ ഒത്തിരി, എല്ലാ നഗരങ്ങളിലും ഉള്ളത് പോലെ, അവരുടെ ഒരു ചിത്രം അടുത്ത പോസ്റ്റില്‍)


ഗൂഗിള്‍, വിക്കിപീഡിയ, ഫോട്ടോഷോപ്പ് എന്നിവരുടെ സഹായത്താല്‍ നിര്‍മ്മിച്ചെടുത്തത്.